
ഞായറാഴ്ചത്തെ ഏഷ്യാനെറ്റ് കണ്ണാടി യിൽ വന്ന ശ്രീ ബാലചന്ദ്രമേനോന്റെ കുംബസാരമാൺ ഈ കുറിപ്പിനാധാരം.
അദ്ദേഹം പുതിയ ചിത്രമായ “ദേ ഇങ്ങോട്ട് നോക്യെ”യുടെ പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവൻ നിർമ്മാതാവിനും സഹപ്രവർത്തകർക്കും കെട്ടിവയ്ക്കുകയും സ്വന്തം ഇമേജ് ക്ലീനാക്കാനും വല്ലാത്ത ഒരു ശ്രമം അതിലൂടെ നടത്തുകയുണ്ടായി. 85 കൾക്കു ശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അൽപ്പം നിലവാരം പുലർത്തിയത് “സമാന്തരങ്ങൾ” മാത്രമായിരുന്നു. കുടുംബ സദസ്സുകൾക്ക് ഒരു കാലത്ത് ഇഷ്ട സംവിധായകനും, നടനുമായിരുന്ന ബാലചന്ദ്രമേനൊന്റെ ദയനീയ പതനം മലയാളികൾ കണ്ടതാൺ. അടുത്ത കാലത്തൊന്നും ഒരു വിജയഗാഥ പോലും രചിക്കാനാവാത്ത അദ്ദേഹത്തിന്റെ കഴിവു കേട് മറച്ചുപിടിക്കാൻ നടത്തുന്ന വിഫല ശ്രമങ്ങളിലൊന്നായിട്ടെ ഇതിനെയും കാണാൻ കഴിയൂ...
വളരെ നാളുകൾക്ക് ശേഷം അദ്ദേഹം പടച്ചുണ്ടാക്കിയ ഈ ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിൽ മാത്രമാൺ. ശരാശരിയിലും താഴെ മാത്രം നിലവാരം പുലർത്തിയ ഈ ചിത്രം പരസ്പര പഴിചാരലിലൂടെ ജനങ്ങളുടെ ശ്രദ്ധ നേടാനാണോ ഇങ്ങനെ ഒരു നാടകം നടത്തിയത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
നിർമ്മാതാവിന്റെ അനാവശ്യമായ മുറിച്ചുമാറ്റലാൺ ചിത്രത്തിന്റെ കണ്ടിന്യുറ്റി നഷ്ടപ്പെടുത്തിയതെന്നാൺ അദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ആകെ നിലവാരം തന്നെ ബാലചന്ദ്രമേനോൻ എന്ന മുൻ പ്രതിഭയിൽ നിന്നും ജനങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ളതായിരുന്നു. ഒരു ഫാന്റസി ചിത്രം പോലും ഇതിലും ഭംഗിയായി ചിത്രീകരിക്കാമെന്നിരിക്കെ ഇതൊരു കഴിവുകേട് തന്നെയാൺ. അവിശ്വസനീയമായ രംഗങ്ങളും കഥയും ആൺ ഈ സിനിമയേ തിരസ്കരിക്കാൻ പ്രേക്ഷകരെ നിർബ്ബന്ധിച്ചത്.
